Jeremiah 12

1യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്? 2അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.

3എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; അവിടുന്ന് എന്നെ കണ്ട് അവിടുത്തെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ; കൊലദിവസത്തിനായി അവരെ ഒരുക്കണമേ. 4ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്ന് അവർ പറയുന്നു.

5“കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?” 6“നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.

7ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. 8എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. 9എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി,അവരെ വിഴുങ്ങുവാൻ വരുവിൻ.

10അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്റെ ഓഹരി ചവിട്ടിക്കളയുകയും, എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 11അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധിക്കാത്തതിനാൽ ദേശം എല്ലാം ശൂന്യമായിപ്പോയിരിക്കുന്നു.

12കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല. 13അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപം നിമിത്തം അവർ അവരുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും”.

14ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയല്ക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും. 15അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.

16അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധി പ്രാപിക്കും. അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

17

Copyright information for MalULB